Friday, July 2, 2010

കര്‍ക്കടകം




ഇടിവെട്ടിയപ്പോള്‍
നടുങ്ങിപ്പോയ
അമ്മയുടെ ഉദരത്തില്‍ നിന്നും
മഴയിലേയ്ക്കു
തെറിച്ചു വീണവന്‍

അമ്മയെ മഴ കൊണ്ടുപോയി
അച്ഛന്റെ കാല്പ്പാടുകളും

ചോരുന്നിടത്തെല്ലാം
പാത്രം നിരത്തി
ചോരാത്തിടത്തേയ്ക്കു
പായും നീക്കി
ഇടയില്ലാതാവുമ്പൊള്‍
ഇരുന്നുറങ്ങിയ ബാല്യം

ഇല്ലാക്കലത്തില്‍ അരിയിട്ട്‌
ഇല്ലായ്മകൊണ്ട് തീപൂട്ടി
ഉണ്ണിക്കും ഉറുമ്പിനും
പങ്കുവെച്ച
മുത്തശ്ശിയുടെ ഓര്‍മ്മ മാത്രമാണ്‌
ചോരാത്ത കൂര

സമയമറിയുന്ന സൂചികളില്ലാതെ
നിഴലിനെ വിശ്വസിച്ച കാലം-
മുറ്റത്തെ മാവിന്റെ നിഴല്‍
പടിയോളമെത്തുമ്പോള്‍
കുളിക്കുവാന്‍ പോകണം
പിന്നെയും കുറുകി
പടിയിറങ്ങുമ്പോള്‍
പുസ്തകമെടുത്തിറങ്ങണം

അന്നും ചതിച്ചത്‌
കര്‍ക്കടകം-
സൂര്യനെ മറച്ച്‌
നിഴലിന്റെ സമയക്കോലുകളെ
ഇല്ലാതാക്കി
കുഞ്ഞിക്കയ്യില്‍
ചൂരലിന്റെ പാടുപതിച്ചത്‌
ഈ കര്‍ക്കടകം-
കുഞ്ഞിക്കണ്ണിലെ അരുവികളെ
കല്ലാക്കി മാറ്റിയതും
കര്‍ക്കടകം-

മുത്തച്ചനേയും ചതിച്ചിട്ടുണ്ട്‌
കര്‍ക്കടകം
കമ്മ്യൂണിസ്റ്റിനെ വേട്ടയാടാന്‍
വരുന്ന ബൂട്ട്‌സിന്റെ
ശബ്‌ദമറിയാന്‍
മുറ്റത്ത്‌ മുത്തശ്ശി വാരിയിട്ട
കരിയിലകളെ നനച്ച്
മുത്തശ്ശന്റെ വാരിയെല്ലൊടിച്ചതും
കര്‍ക്കടകം-

ഇന്നും
കര്‍ക്കടകം പിറക്കുമ്പോള്‍
നെഞ്ചിലുണരുന്നത്‌-
മിന്നലേറ്റിട്ടും
കരിയാതെ തളിര്‍ത്ത
ഒറ്റമരത്തിന്റെ ഓര്‍മ്മ.

No comments:

Post a Comment